ന്യൂഡൽഹി: രാഷ്ട്രപതിയും ഗവർണരും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും ‘ജനഗണമന’യും മുഴുവനും ആലപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ഇതുൾപ്പെടെ ദേശീയഗീതത്തിന്റെയും ആലാപന പ്രോട്ടക്കോൾ പരിഷ്‌കരിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും നീളുന്ന മുഴുവൻ ഖണ്ഡങ്ങളും ആദ്യം ആലപിക്കണം. തുടർന്ന് 52 സെക്കൻഡ് നീളുന്ന ദേശീയഗാനമായ ‘ജനഗണമന’യും. ആകാശവാണിയിലൂടെ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോഴും ദേശീയഗീതവും ദേശീയഗാനവും തുടക്കത്തിലും ഒടുക്കത്തിലും ആലപിക്കണം.
തമിഴ്‌നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ദേശീയഗീതമോ ദേശീയഗാനമോ ആലപിക്കുന്ന ചടങ്ങുകളിൽ ആലപിക്കുന്ന പതിവുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതെപ്പോൾ വേണമെന്നതിൽ വ്യക്തതയില്ല. എന്നാൽ, സംസ്ഥാനഗീതത്തോടൊപ്പം ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കേണ്ടിവരുമ്പോൾ ആദ്യം ദേശീയഗീതവും പിന്നാലെ ദേശീയഗാനവും ആലപിക്കണമെന്ന് പറയുന്നുണ്ട്. ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ ഉച്ചാരണം, ഭാഷാശുദ്ധി, വരികൾ എന്നിവ കൃത്യമായിരിക്കണം, കൂടാതെ സദസ്സ് അറ്റൻഷനായി നിൽക്കണം. ഇവ ഏതെങ്കിലും ന്യൂസ് റീൽ, ഡോക്യുമെന്ററി, സിനിമ എന്നിവയുടെ ഭാഗമായി വന്നാൽ എഴുന്നേൽക്കേണ്ടതില്ല. വിദേശ അതിഥികളെ ആദരിക്കുമ്പോഴും രാജ്യത്തിന്റെ അഭിവാദ്യം നേരുമ്പോഴും ആദ്യം അതത് വിദേശരാജ്യത്തിന്റെ ദേശീയഗാനവും രണ്ടാമത് ഇന്ത്യയുടെ ദേശീയഗാനവും ആലപിക്കണം. വിദേശ നയതന്ത്ര, കോൺസുലർ പ്രതിനിധികൾ സംഘടിപ്പിക്കുന്ന ചടങ്ങുകളിലും ഇത് ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ത്? ഇതിൽ കേന്ദ്രത്തിന് എന്ത് നേട്ടം!


ചർച്ചയ്ക്ക് തയ്യാറെന്ന് വാങ്ചുക്. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിജെപി. രാജി വേണമെന്ന നിലപാടിൽ മാറ്റമില്ല.







