18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഒക്ടോബർ രണ്ടിന് തലസ്ഥാനത്ത് തിരിതെളിയും. ഒക്ടോബർ ഏഴ് വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സുകളിലായാണ് മേള അരങ്ങേറുക. മേളയുടെ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേളയാണിത്. നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും അന്താരാഷ്ട്ര വേദിയൊരുക്കാൻ മേളയിലൂടെ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ ഐ.ഡി.എസ്.എഫ്.എഫ്.കെ.ക്ക് കഴിഞ്ഞതിന്റെ പ്രധാന കാരണം ഇതിനുള്ള ‘ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ’ പദവിയാണ്. ഈ മേളയിൽ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം നേടുന്ന ഡോക്യുമെന്ററികൾക്ക്, അക്കാദമി പുരസ്കാരങ്ങളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് എൻട്രി ലഭിക്കാനുള്ള അർഹതയുണ്ടാകും. മേളയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണിത്.

അന്താരാഷ്ട്ര തലത്തിൽ വലിയ ജനപ്രീതിയാർജ്ജിച്ച മേളയിലേക്ക് ഈ വർഷം ഇതിനകം 1,741 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഈ സിനിമകളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് നടപടികൾ പുരോഗമിക്കുകയാണ്.

വിഭാഗങ്ങൾ: അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ്, ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ.

സിനിമകളുടെ കൃത്യമായ മൂല്യനിർണ്ണയത്തിനും തെരഞ്ഞെടുപ്പിനുമായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തികച്ചും സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രമായിരിക്കും ചിത്രങ്ങൾ മേളയിലേക്ക് നിശ്ചയിക്കുകയെന്നും സംഘാടകർ അറിയിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.