ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം.
വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം നേരിട്ട് വിളിക്കുകയായിരുന്നു.
സ്കൈറൂട്ട് ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയെ അഭിമാനിയാക്കിയെന്ന് പറഞ്ഞു. ബഹിരാകാശത്ത് ഇന്ത്യയുടെ അഭിലാഷങ്ങൾ നടുകയും യുവാക്കളുടെ സ്വപ്നങ്ങൾക്ക് വേരുകൾ നൽകുകയും ചെയ്തെന്നായിരുന്നു സ്കൈറൂട്ട് സിഇഒയും സഹസ്ഥാപകനുമായ പവൻ കുമാർ ചന്ദനയോട് സ്പീക്കർഫോണിലൂടെ ടീം മുഴുവൻ കേൾക്കെ മോദി പറഞ്ഞത്.
ടീമിന്റെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്ന് ചന്ദന ചൂണ്ടിക്കാട്ടിയപ്പോൾ, ഇന്ത്യൻ യുവാക്കളിലുള്ള തന്റെ വിശ്വാസം ഈ ടീം ശരിവച്ചെന്നും, പലരും സംശയിച്ചിരുന്നെങ്കിലും വിശ്വാസമർപ്പിച്ചാൽ ഇന്ത്യൻ യുവത്വത്തിന് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഈ ടീം തെളിയിച്ചെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ഒൻപത് മിനിറ്റ് നീണ്ട അഭിനന്ദന കോളിൽ, ഇന്ത്യൻ ബഹിരാകാശ കഥയെ പുതിയ തലത്തിലേക്ക് ഉയർത്തിയെന്ന് പ്രധാനമന്ത്രി ടീമിന്റെ പ്രയത്നത്തെ പ്രശംസിച്ചു. ദൗത്യത്തിന്റെ പേരായ ‘ആഗമൻ’ പരാമർശിച്ച്, ഇത് സ്കൈറൂട്ടിന്റെ യാത്രയുടെ തുടക്കം മാത്രമാണെന്നും ഇനിയും ഏറെ നാഴികക്കല്ലുകൾ ഈ പ്രതിഭാധനരായ ടീമിനെ കാത്തിരിക്കുന്നെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിക്ഷേപണത്തിന് മുൻപ് പ്രധാനമന്ത്രി അയച്ച കൈപ്പടയിലെ “വന്ദേ മാതരം” കുറിപ്പ് വിക്രം-1നൊപ്പം ബഹിരാകാശത്ത് എത്തിയ കാര്യം ചന്ദന പ്രധാനമന്ത്രിയെ അറിയിച്ചു. വൈകാരികമായ നിമിഷത്തിൽ “വന്ദേ മാതരം ഇപ്പോൾ ബഹിരാകാശത്താണ്” എന്നായിരുന്നു ചന്ദനയുടെ വാക്കുകൾ.
എന്തുകൊണ്ടാണ് “വന്ദേ മാതരം” മാത്രം എഴുതിയതെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, ദേശീയ ഗാനത്തിന്റെ 150-ആം വാർഷികം ആയതിനാൽ അതിനെ കൂടുതൽ വിശേഷപ്പെട്ടതാക്കാൻ ആഗ്രഹിച്ചെന്നും, വന്ദേ മാതരം എക്കാലവും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമായിട്ടുണ്ടെന്നും പറഞ്ഞു. വന്ദേ മാതരത്തിന്റെ ചൈതന്യം ജീവിച്ചു കാണിച്ചെന്നായിരുന്നു ടീമിനോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.
“മുന്നോട്ട് പോകൂ, ഉയരങ്ങളിലേക്ക് പറക്കൂ, ഞാൻ കൂടെയുണ്ട്” എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി കോൾ അവസാനിപ്പിച്ചത്.


എം.ആർ അജിത് കുമാറിന് തിരിച്ചടി; എസ്. ശ്രീജിത്ത് ഡിജിപിയായേക്കും? ശ്രീജിത്തിനെ പരിഗണിക്കാൻ സർക്കാർ തീരുമാനം, ഫയൽ മുഖ്യമന്ത്രി പരിഗണിച്ചേക്കും.
വിസ്മയ മോഹൻലാൽ പഠിച്ചതും വളർന്നതും വിയറ്റ്നാമിൽ; രാഷ്ട്രീയമറിയില്ല, ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും രക്ഷിക്കൂ, എന്നുപറയുന്ന മനുഷ്യത്വമുള്ള കുട്ടി ; പ്രതികരണവുമായി മേജർ രവി”







