നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ഈ ചോദ്യം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി പരാതി നൽകിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്.വിഷയത്തിൽ പ്രതികരിച്ച അഭിജീത് ദീപ്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് പറയാൻ കഴിയുമോ എന്ന മറുചോദ്യം ഉയർത്തുകയായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരവും കൃത്യമായ രേഖകൾ ഒന്നും പുറത്തു വരാത്തതുമായ ഒരു കാര്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത. ‘എന്റെ രേഖകൾ നൽകാൻ ഞാൻ തയ്യാറാണ്, പകരം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടാൻ ധൈര്യമുണ്ടോ?’ എന്ന അഭിജിത്തിന്റെ ചോദ്യം സോഷ്യൽ മീഡിയയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നരേന്ദ്ര മോദി താൻ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം മുമ്പ് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലങ്ങളിലെ വിദ്യാഭ്യാസ വിവരങ്ങളുമായി ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന ആക്ഷേപവുമായി രാഷ്ട്രീയ എതിരാളികൾ രംഗത്തെത്തിയതോടെയാണ് ഈ വിഷയം ആദ്യമായി വലിയൊരു പൊതുചർച്ചയായി മാറുന്നത്. പക്ഷേ മുൻപ് അദ്ദേഹം മത്സരിച്ച ഇലക്ഷനിൽ നൽകിയിരുന്ന വിവരങ്ങൾ ഇതുമായി സമാനമായതായിരുന്നെങ്കിലും സർവകലാശാലാ രേഖകൾ സമർപ്പിച്ചിരുന്നില്ല.
വിഷയം പുറത്തുവന്നതിന് പിന്നാലെ വിവരാവകാശ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയ്ക്കും ഗുജറാത്ത് സർവകലാശാലയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും അപേക്ഷകൾ നൽകി. ഇപ്പോൾ ഉത്തരം കിട്ടുമെന്ന് പറഞ്ഞ് കാത്തിരുന്നെങ്കിലും പക്ഷേ മൗനം ആയിരുന്നു മറുപടി. ഗുജറാത്തിലെ സാമൂഹ്യ പ്രവർത്തകൻ നീരജ് ശർമ്മ നൽകിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിക്കളയുക കൂടി ചെയ്തതോടെ വീണ്ടും കത്തിക്കയറി. വ്യക്തിഗത സ്വകാര്യത ചൂണ്ടിക്കാണിച്ചാണ് സർവകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫീസും ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത് എന്നായിരുന്നു വിശദീകരണം.
ഇതോടെ നിരവധിയാളുകൾ മോദിക്ക് നേരേ പരിഹാസം ചൊരിഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജിയും പ്രസ്കൗൺസിൽ ചെയർമാനുമായിരുന്ന മാർകണ്ഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത്. ‘മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ടെന്നും, മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തല മൊട്ടയടിക്കും എന്നുമായിരുന്നു’ അദ്ദേഹത്തിന്റെ വെല്ലുവിളി.
തുടർന്ന് വിഷയം നിയമപോരാട്ടങ്ങളിലേക്ക് നീങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ ഈ ആവശ്യവുമായി ശക്തമായി രംഗത്തുവന്നു. 2016-ൽ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ, ഗുജറാത്ത് സർവകലാശാല എന്നീ അതോറിറ്റികളോട് നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താൻ ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ സർവകലാശാലകൾ കോടതിയെ സമീപിച്ചു. ഒടുവിൽ 2023-ൽ ഗുജറാത്ത് ഹൈക്കോടതി, പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ നൽകണമെന്ന സി.ഐ.സി ഉത്തരവ് റദ്ദാക്കുകയും, വിവരാവകാശ അപേക്ഷ നൽകിയ കെജ്രിവാളിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്യുകയുണ്ടായി. കോടതി കൂടി ആ നിലപാടെടുത്തതോടെ പൊതുവേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചർച്ചകൾ ഒന്ന് കെട്ടടങ്ങിയതാണ്.
ഇപ്പോൾ അഭിജിത് ദീപ്കെയുടെ പുതിയ വെല്ലുവിളിയോടെ ഈ വിഷയം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. കൃത്യമായ ഔദ്യോഗിക രേഖകൾ പുറത്തുകാണിച്ച് ഈ ചർച്ചകൾക്ക് വിരാമമിടാൻ സാധിക്കാത്തതിനാൽ, ഇനിയും ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ പ്രതിരോധിക്കാൻ കഴിയാതെ മൗനമായിരിക്കാനേ ബിജെപിക്ക് കഴിയൂ. വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി തന്നെ ഈ വിഷയം അവശേഷിക്കുകയാണ്.
ഇത്തരം ചെറിയൊരു രേഖ—അതായത് ഒരു ഡിഗ്രി സർട്ടിഫിക്കറ്റ്—പരസ്യമായി പുറത്തുകാണിച്ച് എതിരാളികളുടെ വായ അടപ്പിക്കാൻ എന്തുകൊണ്ട് ബിജെപി നേതൃത്വത്തിനോ നരേന്ദ്ര മോദിക്കോ ഇതുവരെ സാധിച്ചിട്ടില്ല? പ്രതിപക്ഷത്തിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധങ്ങളിൽ ഒന്നായി ഈ വിഷയം ഇന്നും നിലകൊള്ളുന്നു. സർവകലാശാലാ രേഖകൾ പരിശോധിക്കാൻ അനുവദിക്കാത്തതും, നിയമപോരാട്ടങ്ങളിലൂടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതും ‘ഇവിടെ മറച്ചുവെക്കാൻ എന്തൊക്കെയോ ഉണ്ട്’ എന്ന സംശയം ജനങ്ങളിൽ വളർത്തുകയേയുള്ളൂ.
തന്നെക്കാൾ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരെക്കാൾ മികച്ച രീതിയിൽ രാജ്യം ഭരിക്കുന്നുണ്ടെന്നും, ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളെ നരേന്ദ്ര മോദി പലപ്പോഴും തള്ളിക്കളയാറുണ്ട്. ഭരണനേട്ടങ്ങൾ മുൻനിർത്തി ഇത്തരം ന്യായീകരണങ്ങൾ നിരത്തുമ്പോൾ, ജനാധിപത്യത്തിൽ ഭരണാധികാരികൾ നൽകേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ചരിത്രം നമ്മെ പഠിപ്പിച്ച ഒരു പാഠമുണ്ട്—ഭരണാധികാരികൾക്ക് തെറ്റുപറ്റുമ്പോൾ, അത് തിരുത്താൻ ഈ രാജ്യത്തെ ചെറുപ്പക്കാർക്ക് തെരുവിലിറങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഇന്ത്യ കണ്ടതാണ്. അതുകൊണ്ടുതന്നെ, തങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന ഒരു ഭരണാധികാരിയുടെ യോഗ്യതകളെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. ആ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്തോറും, ചെറുപ്പക്കാരുടെ വായിൽ നിന്നും സമൂഹത്തിന്റെ നാവുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ഇനിയും ആ ചോദ്യങ്ങൾ കേൾക്കേണ്ടി വരും എന്നത് തീർച്ചയാണ്.


വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ ഇനി നടക്കില്ല; പാർലമെന്റ് ബിൽ പാസാക്കി, രണ്ട് വർഷത്തിനപ്പുറമായാൽ കോടതി ഉത്തരവ് നിർബന്ധം; പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കൽ!
‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി , ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റ്’; പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയതിൽ ക്ഷമാപണം, കൈകൂപ്പി മാപ്പ് പറയുന്ന പെൺകുട്ടിയുടെ വീഡിയോ.







