ദൃശ്യം മോഡല്‍ പരിശോധന വരെ നടത്തി, ജെസ്‌ന മരിയ ഇന്നും കാണാമറയത്ത് , ജീവിക്കാന്‍ അനുവദിക്കണമെന്ന് അരുണ്‍ ; വീട് വിട്ട് പോയതോ, തട്ടിക്കൊണ്ടുപോയതോ? ടൗണില്‍ എത്തിയെന്ന സാക്ഷിമൊഴികള്‍

ഒരു തീരാനോവായി ഓരോ മലയാളികളും ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.
അമ്മായിയുടെ വീട്ടിലേക്കു പോകുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം വീട്ടില്‍ നിന്നിറങ്ങി ടൗണിലെത്തിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ഥിനി
ജെസ്‌ന മരിയ എങ്ങോട്ട് പോയി. 2018 മാര്‍ച്ച് 22നാണ് ജെസ്ന മരിയ ജെയിംസ് എന്ന 20 കാരിയെ കാണാതാകുന്നത്. പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്‌ന എവിടെ ആ ചോദ്യം. ഇന്നും ബാക്കിയാണ്. ഒരിടവേളയ്ക്ക് ശേഷം ജെസ്‌നയുടെ തിരോധാനം ചര്‍ച്ചയാവുകയാണ്.

അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനക്കേസില്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി. യു അരുണ്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. അന്വേഷണവുമായി ഹര്‍ജിക്കാരന്‍ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനെതിരായ ചില സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. പിന്നീട് ജെസ്‌നയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നിലവിലെ അന്വേഷണം നടക്കുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിച്ച് വരുത്തി ദ്രോഹിക്കുന്നുവെന്നാണ് അരുണ്‍ ഹര്‍ജിയില്‍ ആരോപിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സിബിഐക്ക് കൈമാറിയതായും ഹര്‍ജിയില്‍ പറയുന്നു.

പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് സ്വമേധയാ വിധേയനായതായും, കേസിനെ തുടര്‍ന്ന് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അന്വേഷണം അനിശ്ചിതകാലം നീട്ടാനാകില്ലെന്നും, ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് എവിടെയുണ്ട് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളോ സൂചനകളോ ലഭിച്ചിട്ടില്ല.2018 മാര്‍ച്ച് 22-നാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജസ്നയെ കാണാതാകുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയും വര്‍ഷങ്ങളോളം ഈ കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നറിയിച്ചുകൊണ്ട് സി.ബി.ഐ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ ജസ്നയുടെ പിതാവ് കോടതിയെ സമീപിക്കുകയും, തുടര്‍ന്ന് തിരുവനന്തപുരം സി.ജെ.എം കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയില്‍ മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ മുന്‍ ജീവനക്കാരി, കാണാതായ ദിവസങ്ങളില്‍ ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ അവിടെ കണ്ടിരുന്നു എന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം അവിടെയെത്തി മൊഴിയെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നെ പല സംസ്ഥാനങ്ങളിലും ജസ്‌നയെ കണ്ടുവെന്ന തരത്തില്‍ ഊഹാപോഹങ്ങളും ചര്‍ച്ചകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നടന്നെങ്കിലും ഒന്നിനും സ്ഥീരീകരണമുണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജസ്നയുടെ തിരോധാനം കേരളത്തില്‍ ഇപ്പോഴും വലിയൊരു ദുരൂഹതയായി തുടരുകയാണ്. വീട്ടില്‍ വീട്ടുകാരോടൊപ്പം സന്തോഷത്തോടെ രാവിലെയും കണ്ട കുട്ടിക്ക് കുറച്ചു മണിക്കുറുകള്‍ക്കുള്ളില്‍ എന്തു സംഭവിച്ചുവെന്നതാണ് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ചിരിച്ചുകളിച്ച് വീട്ടില്‍ നിന്നിറങ്ങിയ പൊന്നോമന മകള്‍ ബന്ധുവീട്ടിലെത്തിയിട്ടില്ലെന്ന് ഉറപ്പായ ആ രാത്രി തന്നേ എരുമേലി പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ജെസ്‌നയുടെ അമ്മ 2017 അസുഖബാധിതയായി മരിച്ചിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് വീട്ടില്‍ നിന്ന് പഠിച്ച് അച്ഛനെയും സഹോദരങ്ങളെയും നോക്കാനായിരുന്നു ജെസ്‌നയുടെ തീരുമാനം. അങ്ങനെ ഒരു കുട്ടി പ്രണയിച്ച് ഇറങ്ങിപോകില്ലെന്ന് തന്നെ വീട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

സാധാരണ തിരോധാന കേസുകള്‍ പോലെയല്ല ജെസ്‌നയുടെ കേസ് എന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും ബോധ്യമാകുന്ന ദിനങ്ങളായിരുന്നു പിന്നീട്. വെച്ചൂച്ചിറ പോലീസിലും പരാതി നല്‍കി. പിന്നെ തട്ടിക്കൊണ്ടുപോകലിനുള്ള സാധ്യത അന്വേഷിക്കാന്‍ തുടങ്ങി പോലീസ്. ആകെ ലഭിച്ചത് ടൗണില്‍ എത്തി എന്ന സാക്ഷിമൊഴികള്‍. ഇതിനിടെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും, വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ജെസ്നയുടെ പിതാവിന്റെ പരാതി ലഭിച്ചയുടനെ അന്നത്തെ സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

പിന്നീട് ജെസ്‌നയുടെ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തിയും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കേന്ദ്രികരിച്ചും സിസി ടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കി. പിന്നീട് നിരവധി അന്വേഷണങ്ങള്‍ പക്ഷെ ഒരു തുമ്പും കണ്ടെത്താന്‍ സാധിച്ചില്ല. മറ്റൊരുി പ്രധാനപ്പെട്ട കാര്യം ദൃശ്യം സിനിമയിലേതുപോലെ മൃതദേഹം കെട്ടിടത്തിന്റെ തറയ്ക്കുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന പൊതുജനങ്ങളുടെ സംശയത്തെത്തുടര്‍ന്ന് പോലീസ് ഒരു പരിശോധന വരെ നടത്തി. ജെസ്‌നയെ കാണാതാകുന്ന സമയത്ത് മുണ്ടക്കയം ഏന്തയാറില്‍ ജെസ്‌നയുടെ പിതാവിന്റെ മേല്‍നോട്ടത്തില്‍ ഒരു വീടിന്റെ നിര്‍മാണം നടക്കുന്നുണ്ടായിരുന്നു.

ജെസ്‌നയെ കൊലപ്പെടുത്തി ഈ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചുമൂടിയിരിക്കാം എന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. 2018 ജൂണില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തി. കെട്ടിടത്തിന്റെ തറയിലെ മണ്ണു നീക്കിയും മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഇന്നും ഒരു ദുരൂഹതയായി തുടരുകയാണ്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.