ഭാഷാപോഷിണിയില്‍ നേതൃമാറ്റം: എഡിറ്ററായി പി.കെ. രാജശേഖരന്‍ ചുമതലയേല്‍ക്കുന്നു

കോട്ടയം: മലയാള സാഹിത്യലോകത്തെ ഏറ്റവും ശ്രദ്ധേയമായ ആനുകാലികങ്ങളിലൊന്നായ ‘ഭാഷാപോഷിണി’യുടെ എഡിറ്റര്‍ സ്ഥാനത്ത് സുപ്രധാന മാറ്റം വരുന്നതായി സൂചന. മാസികയെ നയിച്ചുപോന്ന പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം പദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. പകരം, മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനായ പി.കെ. രാജശേഖരന്‍ പുതിയ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

സാഹിത്യ-സാംസ്‌കാരിക രംഗത്തെ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഭാഷാപോഷണിയിലെ നേതൃമാറ്റം. 1892-ല്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നേതൃത്വത്തില്‍ ഭാഷാപോഷിണി സഭയുടെ മുഖപത്രമായി ആരംഭിച്ച ഈ മാസിക, പിന്നീട് മലയാള മനോരമ ഗ്രൂപ്പ് പുനഃപ്രസിദ്ധീകരണം തുടങ്ങിയതോടെ മലയാള സാഹിത്യത്തിന്റെ വഴികാട്ടിയായി മാറിയ ചരിത്രമാണുള്ളത്. അടുത്തിടെ ഒരു വനിതാ എഴുത്തുകാരിയുടെ രചനകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എഴുത്തുകാരിയുടെ രചനയെ ‘മാങ്കൂട്ടത്തിലിനോട്’ പികെആര്‍ ഉപമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍, ഭാഷാപോഷിണിയുടെ എഡിറ്റര്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് സാംസ്‌കാരിക കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നുറപ്പാണ്.

പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് പനച്ചിപ്പുറം കുറച്ചുകാലമായി ഭാഷാപോഷിണിയുടെ മുഖമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം, തന്റെ ആക്ഷേപഹാസ്യ പംക്തികളിലൂടെ (പനച്ചി) വായനക്കാരുടെ വലിയ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ പിന്‍മാറ്റം സാഹിത്യലോകം ഉറ്റുനോക്കുന്നുണ്ട്. പ്രായാധിക്യം കാരണമാണ് മാറ്റം. മനോരമയുടെ ഏറ്റവും പ്രധാന ജീവനക്കാരനനായണ് പനച്ചിപ്പുറത്തെ അവര്‍ പരിഗണിക്കുന്നത്.

മലയാള സാഹിത്യ നിരൂപണരംഗത്തെ കരുത്തുറ്റ സാന്നിധ്യമാണ് പി.കെ. രാജശേഖരന്‍. ലോകസാഹിത്യത്തെ മലയാളത്തിലേക്ക് ആഴത്തില്‍ പരിചയപ്പെടുത്തിയതിലും ഒ.വി. വിജയന്റെ കൃതികളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. ‘വാക്കിന്റെ മൂന്നാംകര’ എന്ന ലേഖന പരമ്പരയിലൂടെ സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാജശേഖരന്‍, മാതൃഭൂമി പത്രാധിപ സമിതി അംഗമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ നിന്നും രാജിവച്ചു. പ്രശസ്ത നോവലിസ്റ്റ് കെ ആര്‍ മീരയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മറ്റൊരു എഴുത്തുകാരിയെ അപമാനിക്കും തരത്തില്‍ പ്രതികരണം പികെആര്‍ എന്ന് അറിയപ്പെടുന്ന രാജശേഖരന്‍ നടത്തിയതായി ആരോപണം ഉയര്‍ന്നത്. ആ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

വിമര്‍ശകന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അനുഭവസമ്പത്തുള്ള രാജശേഖരന്റെ നേതൃത്വത്തില്‍ ഭാഷാപോഷിണി പുതിയൊരു വായനാസഞ്ചാരത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് സൂചന. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ എന്നും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഈ മാസിക, പുതിയ എഡിറ്ററുടെ കീഴില്‍ എങ്ങനെയാകും സാഹിത്യപരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നത് വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.