പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല.
പ്രതിക്ക് അനുകൂലമായി റിപ്പോര്‍ട്ടില്‍ തെളിവ് ഇല്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. 2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു







