മക്കൾക്കുവേണ്ടി ജീവിച്ച പിതാവിന് ഒടുവിൽ അന്ത്യം വൃദ്ധസദനത്തിൽ: സംസ്കാര ചടങ്ങുകൾക്കെത്താതെ മക്കൾ, വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകൾ കണ്ട് മൂന്നുപെൺമക്കൾ

സോനിപ്പത്ത്: വൃദ്ധ സദനത്തിൽ വച്ച് മരിച്ച പിതാവിന്റെ കർമ്മങ്ങൾ ചെയ്യാൻ പോലും തയ്യാറാകാതെ മക്കൾ. വീഡിയോ കോളിലൂടെ ചടങ്ങുകൾ ലൈവായി കണ്ട മക്കൾ അന്ത്യ കർമ്മങ്ങൾ ചെയ്യാനായി 5100 രൂപ അയച്ച് നൽകുകയായിരുന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങളേക്കുറിച്ചും പ്രായമായവർ നേരിടുന്ന അതിഭീകരമായ ഒറ്റപ്പെടലിനേക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. മുംബൈ സ്വദേശിയായ ശിവ്ചരൺ റാം റതൻ ഗുപ്ത എന്ന ടെക്സ്റ്റൈൽ വ്യാപാരിയുടെ സംസ്കാര ചടങ്ങിലാണ് മക്കൾ വീഡിയോ കോളിലൂടെ പങ്കെടുത്തത്.

കഴി‌ഞ്ഞ ഒന്നരവ‌ർഷമായി സോനിപതിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു അദ്ദേഹം. ഭാര്യ മീനയ്‌ക്കൊപ്പമാണ് ഗുപ്ത ഇവിടെ എത്തിയത്. എന്നാൽ ഭാര്യ മരണപ്പെട്ടതോടെ ഗുപ്ത തനിച്ചാകുകയായിരുന്നു. മൊബൈൽ ഫോണിലൂടെ ഗുപ്ത പതിവായി മക്കളുമായി സംസാരിക്കാറുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം രോഗബാധിതനായതോടെ അവരുടെ ഫോൺ കോളുകൾ നിലച്ചുവെന്നും വൃദ്ധസദനത്തിലെ അഡ്മിനിസ്ട്രേറ്ററായ ആനന്ദ് കുമാർ പറഞ്ഞു.മരിക്കുന്നതിന് ഏകദേശം ഇരുപത് ദിവസം മുൻപ് പിതാവിന്റെ ആരോഗ്യനില വഷളായ വിവരം മക്കളെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കാണാൻ അവ‌ർ എത്തിയിരുന്നില്ലെന്നും ആനന്ദ് കുമാർ പറഞ്ഞു.

മരണശേഷം അധികൃതർ വീണ്ടും മക്കളെ ബന്ധപ്പെടുകയും സോനിപത്തിൽ എത്തുകയാണെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സമയമില്ലെന്ന് പറഞ്ഞ് അവർ മനഃപൂർവ്വം ഒഴിവായതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മൂവരും വീഡിയോ കോളിലൂടെ സംസ്കാരചടങ്ങുകൾ കാണുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേപ്പാളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന മൂത്തമകൾ അനിത പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി 5,100 രൂപ ഓൺലൈനായി അയച്ചുനൽകിയതായും അധികൃതർ പറഞ്ഞു. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ചുതരണമെന്നും മക്കൾ ആവശ്യപ്പെട്ടതായും അധികൃതർ പറയുന്നു. “ഇനി എത്ര സമയമെടുക്കും? ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്,” എന്ന് അവരിലൊരാൾ വീഡിയോ കോളിൽ പറയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം.തന്റെ മൂന്ന് പെൺമക്കളെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനുമായി ഗുപ്ത തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരുന്നു. അവർക്ക് മികച്ച വിദ്യാഭ്യാസം നൽകി. അവരുടെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഗുപ്തയുടെ രണ്ട് പെൺമക്കൾ അദ്ധ്യാപികമാരാണ്. മൂത്ത മകൾ അനിത നേപ്പാളിലും, നിഷ ഉത്തർപ്രദേശിലെ അസംഗഢിലും, ഇളയമകൾ പ്രിയ മുംബയിലുമാണ് താമസം. മൂന്നുപേരും വിവാഹിതരാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.