തിരുവനന്തപുരം :‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ‘ഇരുപതാം നൂറ്റാണ്ടിലെ’ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഐക്കോണിക് ഡയലോഗ് വെള്ളിത്തിരയില്‍ മലയാളി കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
ലഹരിയുടെ അധോലോകത്തെ വെറുക്കുന്ന ആ നായക സങ്കല്‍പ്പം സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കാത്തുസൂക്ഷിക്കുന്ന നിലപാടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് ലാലേട്ടന് പങ്കുവെച്ച ലഹരിവിരുദ്ധ സന്ദേശം കേവലമൊരു ഉപദേശമല്ല, മറിച്ച് ഈ സാമൂഹിക വിപത്തിനെതിരെയുള്ള ഒരു ‘തൂഫാന് വാരിയറുടെ’ യുദ്ധപ്രഖ്യാപനമാണ്.
ഒരു സെന്‍ കഥയുടെ പശ്ചാത്തലത്തില്‍ മനുഷ്യ മനസ്സിന്റെ മനശാസ്ത്രത്തെ കൃത്യമായി അപഗ്രഥിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ സന്ദേശം ആരംഭിക്കുന്നത്. മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും നന്മയുടെയും തിന്മയുടെയും രണ്ട് കുതിരകള്‍ തമ്മില്‍ നിശബ്ദമായ ഒരു യുദ്ധം നടക്കുന്നുണ്ടെന്നാണ് താരം ഓര്‍മ്മിപ്പിക്കുന്നത്. നമ്മള് ദിവസവും ഇതില്‍ ഏത് കുതിരയ്ക്കാണോ ഭക്ഷണം കൊടുക്കുന്നത്, ആ കുതിര മാത്രമായിരിക്കും ഒടുവില്‍ ജീവിതത്തില്‍ വിജയിക്കുക.
ലഹരി എന്ന തിന്മയുടെ കുതിരയ്ക്ക് മനസ്സില്‍ ഇടം നല്കാതിരിക്കാന് നന്മയുടെ ചിന്തകള്‍ക്ക് നിരന്തരം തീറ്റ കൊടുക്കണമെന്ന താരത്തിന്റെ ഈ നിരീക്ഷണം കേവലം ഉപദേശത്തിനപ്പുറം ആഴത്തിലുള്ള ഒരു ജീവിത തത്ത്വചിന്തയെയാണ് അടയാളപ്പെടുത്തുന്നത്.
കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് ചുവടുവെക്കുന്ന ഹയര്‍ സെക്കന്‍ഡറി കാലഘട്ടം ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ രണ്ട് വര്‍ഷങ്ങളാണ്. ഈ പ്രായത്തിലാണ് പല കുട്ടികളും കൗതുകത്തിന്റെ പേരിലോ സൗഹൃദങ്ങളുടെ സമ്മര്‍ദ്ദം മൂലമോ ലഹരിയുടെ കെണികളില്‍ വീണുപോകുന്നത്.
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യവും സ്വസ്ഥതയും കാത്തുസൂക്ഷിക്കേണ്ട ഈ സുപ്രധാന കാലയളവിനെ ലഹരി നല്കുന്ന താല്‍ക്കാലിക ലഹരിക്ക് വേണ്ടി പണയം വെക്കരുതെന്ന കൃത്യമായ ബോധവല്‍ക്കരണമാണ് ലാലേട്ടന് ഇവിടെ നല്‍കുന്നത്.
കേവലം ഒരു സന്ദേശവാഹകന് എന്നതിനപ്പുറം ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു യഥാര്‍ത്ഥ ‘തൂഫാന് വാരിയറായി’ മുന്നില്‍ നിന്ന് നയിക്കുകയാണ് താനെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ലഹരിമരുന്ന് എന്ന സാമൂഹിക തിന്മയുടെ വേരുകള്‍ കേരള മണ്ണില്‍ നിന്ന് പിഴുതെറിയാന്‍ താന്‍ വലിയൊരു ദൗത്യത്തിലാണെന്ന് താരം അടിവരയിടുന്നു.
സ്വന്തം നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം ശക്തമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം ആരംഭിച്ചിരിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളെക്കാള്‍ തീക്ഷ്ണമായി സമൂഹത്തിലെ ഈ കറുത്ത ശക്തികള്‍ക്കെതിരെ അദ്ദേഹം പോരാടുന്നു.
ലഹരി മാഫിയകളുടെ കെണിയില്‍ വീഴില്ലെന്ന് ഓരോ വിദ്യാര്‍ത്ഥിയും സ്വയം ഉറപ്പിക്കുക മാത്രമല്ല വേണ്ടതെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം കൂട്ടുകാരില്‍ ആരെങ്കിലും ഈ ചതുപ്പിലേക്ക് വീണുപോകുന്നത് കണ്ടാല്‍ അവരെ ധൈര്യത്തോടെയും സ്നേഹത്തോടെയും തിരികെ കൊണ്ടുവരാന്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘ഒരുമിച്ചിറങ്ങാം നമുക്കായ്, നാടിനായ്’ എന്ന മുദ്രാവാക്യത്തിലൂടെ വ്യക്തിപരമായ ജാഗ്രതയ്ക്കപ്പുറം ഒരു സാമൂഹിക കൂട്ടായ്മയാണ് രൂപപ്പെടേണ്ടതെന്ന് താരം സമര്‍ത്ഥിക്കുന്നു.
വെള്ളിത്തിരയിലെ നായക വേഷങ്ങളിലൂടെ തലമുറകളെ സ്വാധീനിച്ച താരം, യഥാര്‍ത്ഥ ജീവിതത്തില്‍ നായകനാകേണ്ടത് എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. ‘നായകനാകൂ, ലഹരിയോട് വേണ്ട എന്ന് പറയൂ’ എന്ന സന്ദേശത്തിലൂടെ, ലഹരിയെ നിരസിക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ എന്ന് കൗമാരക്കാരുടെ മനസ്സിലേക്ക് അദ്ദേഹം ആഴത്തില്‍ പതിപ്പിക്കുന്നു. ലഹരി ഉപയോഗിക്കുന്നത് ഒരു ഹീറോയിസമായി കാണുന്ന വികലമായ മനോഭാവത്തിന് നേരെയുള്ള ശക്തമായ പ്രഹരമാണിത്.
കേരളത്തിലെ വലിയൊരു യുവജനസമൂഹം നെഞ്ചിലേറ്റുന്ന ഒരു സൂപ്പര്‍ താരത്തിന്റെ ഇത്തരം ഇടപെടലുകള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ലാലേട്ടന്റെ ഓരോ വാക്കും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുള്ള നാടാണിത്. അതുകൊണ്ടുതന്നെ, നന്മയുടെയും പ്രതീക്ഷയുടെയും കുതിരയെ ജയിപ്പിക്കാന്‍ അദ്ദേഹം നടത്തുന്ന ഈ ആഹ്വാനം വരുംതലമുറയെ വഴിതെറ്റാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു വലിയ കവചമായി മാറും.
പഠനത്തോടൊപ്പം ജീവിതം ആഘോഷിക്കാനും അനുഭവിച്ചറിയാനും കുട്ടികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് ലാലേട്ടന് ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ആ ആഘോഷങ്ങള്‍ മാനസികവും ശാരീരികവുമായ തകര്‍ച്ചയിലേക്ക് വഴിമാറരുത്.
മനസ്സിലെ നന്മയുടെ വെളിച്ചം കെട്ടുപോകാതെ കാത്തുസൂക്ഷിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും തയ്യാറാകുമ്പോള്‍ മാത്രമേ ലഹരിമുക്തമായ ഒരു പുതിയ കേരളം സാധ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും യുവതലമുറയുടെ ആരോഗ്യത്തിനും ലഹരിമരുന്നുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തോടും പോലീസിനോടും ഒപ്പം ചേര്‍ന്ന് ഒരു സാംസ്കാരിക നായകന് നടത്തുന്ന ഈ ‘തൂഫാന്’ മുന്നേറ്റം ഏറെ പ്രശംസനീയമാണ്.
വരുംദിവസങ്ങളില്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ ലഹരി മാഫിയയുടെ നട്ടെല്ലൊടിക്കുന്നതാകും.
‘സ്നേഹത്തോടെ നിങ്ങളുടെ ലാലേട്ടന്’ എന്ന് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന ഈ സന്ദേശം കേവലം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. സ്വന്തം നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കുമായി ഒരു സൂപ്പര്‍ താരം നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ തുടക്കമാണിത്.
മനസ്സിലെ നന്മയുടെ കുതിരയ്ക്ക് ദിവസവും തീറ്റ കൊടുത്ത്, ലഹരി എന്ന ഡേര്‍ട്ടി ബിസിനസ്സിനെ നാടുകടത്താന്‍ ഈ ‘തൂഫാന് വാരിയറുടെ’ കൂടെ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം അണിനിരക്കുമെന്നുറപ്പാണ്.


പ്രാണികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ ഞങ്ങളെയും കുടുംബത്തെയും അപമാനിക്കുന്നത് ക്രൂരമാണ്
കാട്ടവരാതം ദ ഹോള്‍ സ്ക്വയര്‍! രാഷ്ട്രീയ ലക്ഷ്യംവെച്ചുണ്ടാക്കിയ പ്രൊപ്പഗന്‍ഡാ മൂവി; പൊട്ടക്കഥയും പൊട്ട സംവിധാനവും; ക്യുട്ട്നെസ് മെഴുകി മമിത; ‘ജനനായകന്’ പത്തുപൈസയ്ക്ക് കൊള്ളാത്ത പടം; ലാസ്റ്റ്ഡാന്‍സില്‍ പാളി ജോസഫ് വിജയ്







