പിഎം ശ്രീയിൽ പിണറായിയുടെ മറുപടി: സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, LDF ഒപ്പിട്ടത് പിഎം ശ്രീ നടപ്പാക്കാനായിരുന്നില്ല

Pinarayi Vijayan speaking at a press conference or public event while addressing the PM SHRI scheme controversy.

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ അധികാരത്തിലെത്തിയതോടെ യുഡിഎഫ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ കാവി വത്കരണത്തിന് തയ്യാറായിരുന്നില്ല. എംഒയു ഒപ്പിട്ടത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ആയിരുന്നില്ല. ഇതുമായി ബന്ധമില്ലാത്ത ഫണ്ട് റിലീസ് ചെയ്യുന്നതിനായിരുന്നു എംഒയു ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു കാലത്തും പിഎം ശ്രീ നടപ്പിലാക്കിയിരുന്നില്ലെന്നും പിണറായി വിജയൻ എ.കെ.ജി. സെന്റനറിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിണറായിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി കാവിവത്കരണമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ആ പദ്ധതി അംഗീകരിക്കാൻ കഴിയില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന പല സംസ്ഥാന സർക്കാരുകളും പിഎം ശ്രീ അംഗീകരിക്കുന്നുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ കാവിവത്കരണത്തിന് വഴിയൊരുക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് പദ്ധതി നടപ്പാക്കാതിരുന്നത്. എൽഡിഎഫ് ഒപ്പിട്ട എംഒയു (MoU) പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ളതായിരുന്നില്ല. ഇതുമായി ബന്ധമില്ലാത്ത ഫണ്ട് റിലീസ് ചെയ്യുന്നതിനാണ് എംഒയു ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിക്കുകയും ചെയ്തു. എൽഡിഎഫ് കാലത്ത് പിഎം ശ്രീ നടപ്പാക്കിയിട്ടില്ല.

യുഡിഎഫ് അന്ന് പിഎം ശ്രീയെ ശക്തമായി എതിർത്തിരുന്നു. ഭരണം ലഭിക്കുന്ന ദിവസംവരെ ആ നിലപാട് തുടർന്നു. എന്നാൽ സർക്കാർ കൈയിൽ കിട്ടിയതോടെ യുഡിഎഫ് മലക്കം മറിഞ്ഞു. യുഡിഎഫ് യോഗം പിഎം ശ്രീ പദ്ധതി അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ നയപരമായ തീരുമാനമായി പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് പുറമെ മുസ്ലിം ലീഗും മറുകണ്ടം ചാടി. എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പല വാദങ്ങളും ഉന്നയിച്ചു. എന്നാൽ എൽഡിഎഫ് ഒപ്പിട്ട എംഒയു മരവിപ്പിച്ചിരിക്കുകയായിരുന്നു. തുടർനടപടികൾ യുഡിഎഫ് സർക്കാർ സ്വീകരിച്ചില്ല. പിഎം ശ്രീയുടെ തുക വാങ്ങിയെന്ന പ്രചാരണം വിലപ്പോയില്ല. പിഎം ശ്രീ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടിവന്നു. പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന പ്രചാരണവും തെറ്റാണെന്ന് ഇപ്പോൾ വ്യക്തമായി. രാജ്യസഭയിൽ കേന്ദ്രസർക്കാർ തന്നെ നൽകിയ മറുപടിയിൽ പദ്ധതിയിൽനിന്ന് പിന്മാറുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതോടെ ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാകേണ്ടതില്ല.

പിഎം ശ്രീ കാവി അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണ്. എസ്.എസ്.കെ. ഫണ്ട് തടഞ്ഞുവച്ചപ്പോഴാണ് എംഒയു ഒപ്പിട്ടത്. എന്നാൽ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടുമില്ല, സ്കൂൾ പട്ടിക നൽകിയിട്ടുമില്ല. ഇപ്പോൾ സ്കൂൾ പട്ടിക നൽകുന്നതടക്കമുള്ള നടപടികൾ യുഡിഎഫ് സർക്കാർ ആരംഭിച്ചിരിക്കുകയാണ്. പദ്ധതി പൂർണ അർഥത്തിൽ നടപ്പാക്കാനാണ് നീക്കം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജനങ്ങളെയും യുഡിഎഫ് അണികളെയും പറഞ്ഞുപറ്റിക്കുകയാണ്. ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറഞ്ഞ് മാപ്പുപറയണം.

സ്വന്തം അണികളെ പിന്നിൽനിന്ന് കുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി എന്ന് പറഞ്ഞാലും തെറ്റില്ല. കോൺഗ്രസിന് പിഎം ശ്രീയോട് എതിർപ്പില്ല. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴ്പ്പെട്ടു. വഖഫ് അടക്കമുള്ള വിഷയങ്ങൾ ഇതിന് ഉദാഹരണമാണ്. ഇത് ആർ.എസ്.എസ്. വിധേയത്വമാണ്. മുസ്ലിം ലീഗ് അത് ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ശബ്ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.