ഉറ്റചങ്കുകളും വിശ്വസ്തരും ഒന്നൊന്നായി വീഴുന്നു .പിണറായിയെ വെട്ടിലാക്കി മുന്‍ അഡീ. പി എസും ആ ലേഖനം ഊരാക്കുടുക്കാകുമോ സിപിഎമ്മിന്

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ പിണറായി വിജയന് തിരിച്ചടികളുടെ പരമ്പരായാണോ. ഉറ്റചങ്കുകള്‍ക്കും വിശ്വസ്തര്‍ക്ക് ഒന്നൊന്നായി പണി കിട്ടുകയാണ്. ഭരണം നഷ്ടമായതിന് പിന്നാലെ ആദ്യ ചോദ്യം മകള്‍ക്കു നേരെ. ഭരണത്തിലിരുന്നപ്പോഴും വീണ വിജയന്‍, എസ്എഫ്‌ഐഒ, ഇഡി എന്ന രീതിയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നെങ്കിലും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് മുന്നില്‍ ഇരിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. ഇടയ്ക്ക് വീണ കേസില്‍ മൊഴി കൊടുത്തു എന്ന തലവക്കെട്ടില്‍ ഒതുങ്ങിയത് ഒടുവില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ആദ്യം പ്രതിരോധം തീര്‍ത്ത സിപിഎം പിന്നീട് വീണ വിഷയത്തില്‍ കൈയൊഴിയുന്നതുമാണ് കണ്ടത്.

അടുത്തത് ജീവന്‍രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഉന്നത് പോലീസ് ഉദ്യോഗസ്ഥന്റെ ഊഴം. മുഖ്യനായിരുന്നുപ്പോള്‍ വിശ്വസ്തനായിരുന്നയാള്‍ ഇപ്പോള്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഷനിലാനുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. എന്തിനും ഏതിനും കൂടെ നിന്ന സിഎം. രവീന്ദ്രനാണെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷനേതാവായപ്പോള്‍ ഇടമില്ലാതെ പുറത്തേയ്ക്ക്. വിശ്വസ്തനായിരുന്ന കെ.കെ. രാഗേഷിനെ ദിവ്യ എസ് അയ്യര്‍ വിഷയത്തില്‍ തള്ളിപ്പറഞ്ഞ് കണ്ണൂര്‍ സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ ആ വഴിക്ക് പിണറായിക്ക് നേരെ ചോദ്യങ്ങളുടെ കുന്തമുന നീട്ടുകയാണ് സഖാക്കള്‍.

ഇപ്പോഴിതാ പിഎം ശ്രീയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്ന് സിപിഎമ്മിനെ വെട്ടിലാക്കി പിണറായിയുടെ മുന്‍ അഡീ. പി എസിന്റെ ലേഖനം. പിണറായിയുടെ മുന്‍ അഡീഷണല്‍ പി എസായ രതീഷ് കാളിയാടന്റെ ലേഖനം പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഏകപക്ഷീയമായി പിന്‍മാറാന്‍ കഴിയില്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. കരാറില്‍ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരന്‍ കൂടിയായ രതീഷിന്റെ ലേഖനം പറയുന്നത്. ഇടത് കാലത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നും ലേഖനം വിമര്‍ശിക്കുന്നു.

പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്നാണ് എസ്എഫ്‌ഐ മുതല്‍ സിപിഎം നേതാക്കള്‍ വരെ യുഡിഎഫ് സര്‍ക്കാറിനോടാവശ്യപ്പെടുന്നത്. എന്നാല്‍ നിങ്ങള്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥപ്രകാരം സാധ്യമല്ലെന്ന് യുഡിഎഫ്. തര്‍ക്കം തുടരുമ്പോഴാണ് സിപിഎം വാദത്തെ ദുര്‍ബ്ബലപ്പെടുത്തി രതീഷ് കാളിയാടന്റെ ലേഖനം. വ്യവസ്ഥ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തി മാത്രമേ മരവിപ്പിക്കലിന് സാധ്യതയൂള്ളൂ എന്നാണ് ലേഖനം പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥയില്ല.

ഫണ്ടില്‍ റിസ്‌കെടുത്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കില്‍ യുഡിഎഫ് സര്‍ക്കാറിന് എടുക്കാമെന്ന ലേഖനത്തിന്റെ അവസാനഭാഗത്തുണ്ടെങ്കിലും വ്യവസ്ഥകള്‍ എടുത്തുപറയുന്നതാണ് സിപിഎം നിലപാടിനെ പിന്നോട്ടടിപ്പിക്കുക. പിന്മാറ്റത്തില്‍ മാത്രമല്ല ഒപ്പിട്ടതിനെയും ലേഖനം കുറ്റപ്പെടുത്തുന്നു. ആദ്യം കരാര്‍ കാബിനറ്റില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ എതിര്‍ത്ത് മാറ്റിവെച്ചു. പിന്നീട് മന്ത്രിസഭാ യോഗത്തില്‍ വരാതെ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നാണ് വിമര്‍ശനം. ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രസമ്മര്‍ദ്ദത്തെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് മലയാളം വാരികയിലെ ലേഖനം. കരാര്‍ തുടര്‍ന്ന് വ്യവസ്ഥകളില്‍ ഇളവിനാണ് യുഡിഎഫ് ശ്രമം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.