EXCLUSIVE അമരവിളയിലെ സര്‍പ്രൈസ്: സാധാരണക്കാരനായി കാത്തു നിൽക്കുന്ന കനൽ !അഴിമതിക്കാര്‍ക്ക് പേടി സ്വപ്‌നമായി ഈ ഏകനായുള്ള വരവ്; എക്സൈസില്‍ ‘തൂഫാനായി’ ശ്രീറാം സാംബശിവ റാവു; പഴയ എന്‍ജിനീയറുടെ മിന്നലാക്രമണത്തില്‍ വിറച്ച് ചെക്പോസ്റ്റുകള്‍; ലഹരിമുക്തിയിലേക്ക് കേരളത്തെ നയിക്കാന്‍ അതിര്‍ത്തികള്‍ക്ക് ഐ.എ.എസ് കാവലാള്‍

അരുന്ധതി കൃഷ്ണൻ

തിരുവനന്തപുരം: മിതഭാഷി, പക്വമായ പെരുമാറ്റം… എന്നാല്‍ ഭരണം കയ്യിലെടുക്കുമ്പോള്‍ അതൊരു അത്യുഗ്രന്‍ കൊടുങ്കാറ്റാണ്! സംസ്ഥാനത്ത് ലഹരിക്കടത്തിനെയും അഴിമതിയെയും തടയാന്‍ എക്സൈസ് വകുപ്പില്‍ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാറി ഐ.എ.എസ് കേഡറിലേക്ക് എക്സൈസ് കമ്മീഷണര്‍ പദവി തിരിച്ചെത്തിയപ്പോള്‍, ആ കസേരയിലിരിക്കുന്നത് വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശ്രീറാം സാംബശിവ റാവു ഐ.എ.എസ് ആണ്. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതിര്‍ത്തികളില്‍ കനക്കുമ്പോള്‍, അതിന് എക്സൈസിലൂടെ കനലായി കരുത്തുപകരാന്‍ തനിച്ചെത്തുന്ന ഈ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അകമ്പടിയോ പൈലറ്റ് വാഹനങ്ങളുടെ ബഹളമോ ഇല്ലാതെയാണ് ശ്രീറാം സാംബശിവ റാവു ചെക്പോസ്റ്റുകളിലേക്ക് എത്തുന്നത്. തൊപ്പിയും ( ചിലപ്പോൾ )സാധാരണ വസ്ത്രവും ധരിച്ച്, വെറുമൊരു സാധാരണക്കാരനായി ചെക്പോസ്റ്റുകളില്‍ വന്നിറങ്ങുന്ന കമ്മീഷണറെ തിരിച്ചറിയാന്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും കഴിയുന്നില്ല. അഴിമതിയുടെ വേരുകള്‍ പൊക്കിയെടുക്കാന്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ ചില ഇടപെടലുകള്‍ നടത്തി. ഉദ്യോഗസ നടപടി ക്കായി കാത്തു നിന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ ഒരനക്കവും ഇല്ല . വണ്ടികൾ (ലഹരി കടത്തൽ വാഹനം പരിശോധിച്ചാലേ അറിയൂ) അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോൾ പിടികൂടാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ കൂർക്കം വലിച്ച് ഉറങ്ങുന്നു. ചെക്ക് പോസ്റ്റിൽ ആളില്ലാ അവസ്ഥ. കേരളത്തിലെ മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണ് തീരുമാനം.

നെയ്യാറ്റിന്‍കര അമരവിള ചെക്പോസ്റ്റില്‍ മണിക്കൂറോളമാണ് അദ്ദേഹം മിണ്ടാതെ മാറിനിന്ന് നിരീക്ഷിച്ചത്. ഉദ്യോഗസ്ഥരുടെ പണിയും ലഹരിക്കടത്തിന്റെ വഴികളും നേരിട്ട് മനസ്സിലാക്കിയ ശേഷമായിരുന്നു ഇടപെടല്‍.

അതിര്‍ത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്ത് അത്ര എളുപ്പമാകില്ലെന്നും, കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി രക്ഷയുണ്ടാകില്ലെന്നും ഉറപ്പിച്ചുപറയുന്നതാണ് അദ്ദേഹത്തിന്റെ ഓരോ നീക്കവും. 1985 ഡിസംബര്‍ 10-ന് ജനിച്ച ശ്രീറാം സാംബശിവ റാവു 2012 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കേവലം ഭരണനിര്‍വ്വഹണം മാത്രമല്ല അദ്ദേഹത്തിന്റെ കരുത്ത്: ഐ.ഐ.ടി മദ്രാസില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം. സിവില്‍ സര്‍വീസിലെത്തുന്നതിന് മുന്‍പ് വി.എല്‍.എസ്.ഐ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു.

മാനന്തവാടി സബ് കളക്ടറായി തുടക്കം. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ ആവിഷ്‌കരിച്ച ‘നമ്മുടെ കോഴിക്കോട്’ പദ്ധതിയും കോവിഡ് കാലത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളും വലിയ പ്രശംസ നേടി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഐ.ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും ഇ-ഗവേണന്‍സ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ണ്ണായകമായ ഉത്തരവിനെത്തുടര്‍ന്ന് 2026 ജൂണ്‍ 1-നാണ് ശ്രീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണറായി ചുമതലയേറ്റത്. പതിറ്റാണ്ടുകളോളം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന ഈ തസ്തിക ഐ.എ.എസ് കേഡറിലേക്ക് തിരികെ കൊണ്ടുവന്നത് സിവില്‍ സര്‍വീസ് ചരിത്രത്തിലെ പ്രധാന തിരിവാണ്.

എന്‍ജിനീയറിംഗ് തലച്ചോറും സാങ്കേതിക വിദ്യയിലുള്ള അറിവും ഉപയോഗിച്ച് എക്സൈസ് സംവിധാനത്തെ ആകെ പൊളിച്ചെഴുതുകയാണ് അദ്ദേഹം. വരും തലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കാന്‍ അതിര്‍ത്തികളില്‍ കരുതല്‍ കൂട്ടിയ ഈ പഴയ എന്‍ജിനീയറുടെ കീഴില്‍, നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി പണിയുറപ്പാണ്.

 

View this post on Instagram

 

A post shared by mangalamtv (@mangalamtvlive)

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.