ജീവിക്കാൻ ഒരൊറ്റ വഴി മാത്രം; ഗതികെട്ട് കെ.എസ്.ആർ.ടി.സി ടയറിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമ; ഉപ്പുതറയിലെ നാടകീയ പ്രതിഷേധം

ഉപ്പുതറ: സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന – ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്ന് വേറിട്ട സമരമുറ സ്വീകരിച്ചത്. കോട്ടയത്തുനിന്നും വാഗമൺ വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ ബസ് സമയം തെറ്റിച്ച് ഓടിയതാണ് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്.

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് തങ്ങളുടെ സമയക്രമം ലംഘിച്ച് തൊട്ടുമുന്നിലോ തൊട്ടുപിന്നാലെയോ ഓടുന്നത് പതിവാണെന്ന് സ്വകാര്യ ബസ് ജീവനക്കാർ ആരോപിക്കുന്നു. കുട്ടിമാളു ബസ് ഓടേണ്ട കൃത്യം സമയത്ത് തന്നെ കെ.എസ്.ആർ.ടി.സി എത്തുന്നതോടെ സ്വകാര്യ ബസിന് യാത്രക്കാരെ പൂർണ്ണമായും നഷ്ടപ്പെടുകയാണ്. ദിവസങ്ങളായി തങ്ങൾ ഒഴിഞ്ഞ വണ്ടിയുമായാണ് സർവീസ് നടത്തുന്നതെന്നും ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും നൽകാൻ പോലും കഴിയാതെ വലിയ കടക്കെണിയിലാണെന്നും ഉടമ വ്യക്തമാക്കുന്നു.

ബുധനാഴ്ചയും ഇതേ രീതിയിൽ കുട്ടിമാളുവിന്റെ സമയത്ത് പ്രിയദർശിനി എത്തിയതോടെ നിരാശയിലായ രാജേഷ് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ തടയുകയായിരുന്നു. കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര തങ്ങളുടെ വരുമാനത്തെ ബാധിച്ചെന്ന് കാട്ടി കേരളത്തിലെ സ്വകാര്യ ബസ് മേഖല ഇന്നലെ നാല് പ്രധാന ജില്ലകളിൽ പണിമുടക്കിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉപ്പുതറയിലെ പ്രതിഷേധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.