യുക്രെയ്ന് പാട്രിയറ്റ് മിസൈൽ സാങ്കേതികവിദ്യ നൽകും: നാറ്റോ ഉച്ചകോടിയിൽ പ്രഖ്യാപനവുമായി യു.എസ്

വാഷിങ്ടൻ : റഷ്യ ബാലിസ്റ്റിക് ആക്രമണങ്ങളെ  പ്രതിരോധിക്കാൻ യുക്രെയ്ന് സ്വന്തമായി പാട്രിയറ്റ് മിസൈലുകൾ നിർമ്മിക്കാനുള്ള സാങ്കേതിക ലൈസൻസ് നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മേയ് മാസത്തിൽ തന്നെ സ്വന്തമായി മിസൈൽ നിർമ്മിക്കാനുള്ള അനുമതി തേടി യുക്രെയ്ൻ അമേരിക്കയെ സമീപിച്ചിരുന്നു. നിലവിൽ യുക്രെയ്ൻ വ്യോമാക്രമണങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രതിരോധ കമ്പനികളുമായി സംസാരിച്ച് ഈ ലൈസൻസ് നടപടികൾ പൂർത്തിയാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്.

റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചത് മുതൽ യുക്രെയ്ൻ നിരന്തരം ആവശ്യപ്പെട്ടിരുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് പാട്രിയറ്റ് മിസൈലുകൾ. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇതിന്റെ ഒരു യൂണിറ്റിന് ഏകദേശം ഒരു ബില്യൺ യു.എസ് ഡോളറിലധികം (ഏകദേശം 8,500 കോടിയിലധികം രൂപ) വിലവരും. മുൻപ് അമേരിക്ക നേരിട്ടായിരുന്നു യുക്രെയ്ന് പാട്രിയറ്റ് മിസൈലുകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കനത്ത റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്ന്റെ പക്കലുണ്ടായിരുന്ന പാട്രിയറ്റ് മിസൈൽ ശേഖരത്തിന്റെ പകുതിയിലധികവും അവർക്ക് ഉപയോഗിക്കേണ്ടി വന്നിരുന്നു. നിലവിൽ അമേരിക്കയുടെ പക്കൽ യുക്രെയ്ന് നേരിട്ട് നൽകാൻ മാത്രമുള്ള മിസൈൽ സ്റ്റോക്ക് കുറവായതിനാലാണ് സ്വന്തമായി നിർമ്മിക്കാനുള്ള ലൈസൻസ് നൽകാം എന്ന നിലപാടിലേക്ക് ട്രംപ് എത്തിയത്.

യുക്രെയ്ൻ സ്വന്തം മണ്ണിൽ വെച്ച് മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിലേക്ക് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. യുക്രെയ്ൻ സ്വന്തമായി മിസൈലുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുന്നത് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിച്ചേക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. എങ്കിലും, ലോക്ക്ഹീഡ് മാർട്ടിൻ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികളുടെ അതീവ സങ്കീർണ്ണമായ ഈ പ്രതിരോധ സാങ്കേതികവിദ്യ യുക്രെയ്നിലെ ഫാക്ടറികളിൽ പ്രാവർത്തികമാക്കാനും മിസൈലുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങാനും സമയമെടുക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.