ലോകകപ്പ് ആവേശമൊക്കെ കഴിഞ്ഞെങ്കിലും കാല്പന്തുകളി ആരാധകരുടെ എല്ലാ കണ്ണുകളിലും ഈ താരത്തിലാണ്. അര്‍ജന്റീനയുടെ ഭാവി പ്രതീക്ഷയായ ലൂക്ക റെജിയാര്ഡോയില്. അര്‍ജന്റീനയുടെ ഏറ്റവും പ്രശസ്തമായ അക്കാദമികളിലൊന്നായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സില് നിന്ന് മറ്റൊരു മികവുറ്റ യുവ മിഡ്ഫീല്‍ഡര്‍ കൂടി ശ്രദ്ധ നേടുന്നു. വെറും 19-ാം വയസ്സില്‍, ന്യൂവെല്‍സിന്റെ സീനിയര്‍ ടീമില്‍ സ്ഥിരസാന്നിധ്യമായ ലൂക്ക ടീമിന്റെ ക്യാപ്റ്റന്‍ ആംബാന്‍ഡ് പോലും അണിഞ്ഞിട്ടുണ്ട്.
അത്ര ചെറുപ്പത്തില്‍ തന്നെ റെജിയാര്ഡോയ്ക്ക് ലഭിച്ച ഈ വിശ്വാസം അദ്ദേഹത്തിന്റെ പക്വതയുടെയും നേതൃത്വപാടവത്തിന്റെയും തെളിവാണ്. 2006 ഒക്ടോബര്‍ 23 ന് അര്‍ജന്റീനയിലെ അറെക്വിറ്റോയിലാണ് ലൂക്ക ജനിച്ചത്,. റെജിയാര്ഡോയുടെ ഏറ്റവും അനുയോജ്യമായ സ്ഥാനം നമ്പര്‍ 6 റോളാണ്. പ്രതിരോധനിരയ്ക്ക് മുന്നില്‍ നിന്ന് സെന്റര്‍ ബാക്കുകളില്‍ നിന്ന് പന്ത് സ്വീകരിച്ച് ആക്രമണം ആരംഭിക്കാന്‍ സഹായിക്കുന്ന താരമാണ് അദ്ദേഹം. ഡബിള്‍ പിവറ്റില്‍ ഇടത് വശത്തെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിയും. എന്നാല്‍ പ്രതിരോധത്തിന് മുന്നില്‍ നിന്ന് കളിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. ഗോളുകളും അസിസ്റ്റുകളും മാത്രം ലക്ഷ്യമിടുന്ന ആക്രമണ മിഡ്ഫീല്‍ഡറല്ല അദ്ദേഹം. പകരം, ടീമിന് ബാലന്‍സ് നല്‍കുകയും കളിയുടെ നിയന്ത്രണം കൈവശം വയ്ക്കുകയും പ്രതിരോധത്തെയും ആക്രമണത്തെയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്വം.
റെജിയാര്ഡോയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് അദ്ദേഹത്തിന്റെ ഗെയിം അവെയര്‍നസ് ആണ്. പന്ത് ലഭിക്കുന്നതിന് മുമ്പ് തന്നെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതിനാല്‍ എവിടെ നിന്നാണ് സമ്മര്‍ദ്ദം വരുന്നതെന്ന് മനസ്സിലാക്കി വേഗത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് കഴിയും. ന്യൂവെല്‍സ് പന്തുമായി പിന്നില്‍ നിന്ന് ബില്‍ഡ്-അപ്പ് നടത്തുമ്പോള്‍, അദ്ദേഹം സെന്റര്‍ ബാക്കുകള്‍ക്ക് അടുത്തേക്ക് ഇറങ്ങി പാസിംഗ് ഓപ്ഷന് ഒരുക്കുകയും സുരക്ഷിതമായി പന്ത് മിഡ്ഫീല്‍ഡിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.പന്തില്ലാത്തപ്പോളും ലൂക്കയുടെ നീക്കങ്ങള്‍ എടുത്തുപറയണം. മധ്യഭാഗം സംരക്ഷിക്കുന്നു, എതിരാളികളുടെ പാസിംഗ് വഴികള്‍ അടയ്ക്കുന്നു, എതിരാളികളുടെ മിഡ്ഫീല്‍ഡര്‍മാര്‍ക്ക് ഇടം കുറയ്ക്കുന്നു, ശരിയായ സമയത്ത് ടാക്കിള്‍ ചെയ്യുന്നു. ലൂക്കായുടെ കളി നിയന്ത്രിതവും അച്ചടക്കമുള്ളതും പക്വതയുള്ളതുമാണ്. വലിയ ഹൈലൈറ്റുകള്‍ എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല, പക്ഷേ ഒരു ടീമിനെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ ആവശ്യമായ ചെറിയ കാര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ചെയ്യുന്ന താരമാണ്. അര്‍ജന്റീനയുടെ ഭാവിയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവം.
മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ, വീടുകളിൽ വെള്ളം കയറിയവർക്ക് ജീവനോപാധി നഷ്ടപ്പെട്ടവർക്കും ഉൾപ്പെടെ സഹായം; മഴക്കെടുതിയിൽ ധനസഹായം പ്രഖ്യാപിച്ച്

അര്‍ജന്റീന ദേശീയ ടീമിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ല. ലോകോത്തര മിഡ്ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന രാജ്യമാണ് അര്‍ജന്റീന. എന്നിരുന്നാലും, പ്രതിരോധത്തെ സംരക്ഷിക്കാനും സമ്മര്‍ദ്ദം അതിജീവിക്കാനും കളി നിയന്ത്രിക്കാനും കഴിയുന്ന ഒരു മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ ടീമിന് എല്ലായ്പ്പോഴും ആവശ്യമാണ്. ആദ്യം ന്യൂവെല്‍സില്‍ സ്ഥിരമായി ആദ്യ ഇലവനില്‍ കളിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിലൂടെയോ ഒളിമ്പിക് ടീമിലൂടെയോ മുന്നേറി സീനിയര്‍ ടീമിലേക്ക് എത്താനുള്ള അവസരം ലഭിക്കാം. ഇത്ര ചെറുപ്പത്തില്‍ തന്നെ നേതൃഗുണം പ്രകടിപ്പിക്കുകയും സീനിയര്‍ തലത്തില്‍ സ്ഥിരമായി കളിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് വലിയ നേട്ടമാണ്. 2025-ല്‍ സിഐഇഎസ് പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 200 അണ്ടര്‍-20 പ്രതിഭകളുടെ പട്ടികയിലും അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നു.
അതേസമയം സീനിയര്‍ ദേശീയ ടീമിലെ സ്ഥിരം താരമാകാന്‍ അദ്ദേഹം ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകള്‍ ഉണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. മുന്നോട്ടുള്ള പാസിംഗ് കഴിവ്, ശാരീരിക കരുത്തും തീവ്രതയും, പ്രതിരോധ നിര ഭേദിക്കുന്ന പാസുകള്‍, ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കല്‍, അന്താരാഷ്ട്ര മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനം. ഇതൊക്കെയാണെങ്കിലും ലൂക്കായുടെ കഴിവുകളും കളിശൈലിയും വിലയിരുത്തുമ്പോള്‍, ഭാവിയില്‍ അര്‍ജന്റീനയ്ക്ക് വിശ്വസിക്കാവുന്ന ഒരു ഡീപ്-ലൈയിംഗ് നമ്പര്‍ 6 അല്ലെങ്കില്‍ ഡബിള്‍ പിവറ്റ് മിഡ്ഫീല്‍ഡറായി വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അദ്ദേഹം അടുത്ത മെസ്സിയാകേണ്ടതില്ല, അടുത്ത നമ്പര്‍ 10 ആകേണ്ടതുമില്ല. കളിയെ ആഴത്തില്‍ നിന്ന് നിയന്ത്രിക്കുന്ന ബുദ്ധിശക്തിയുള്ള മിഡ്ഫീല്‍ഡര്‍മാരും അര്‍ജന്റീനയുടെ ഭാവിക്ക് അത്രത്തോളം പ്രധാനമാണ്. ആ പട്ടികയില്‍ ഒരുനാള്‍ ലൂക്ക റെജിയാര്ഡോ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതുകൊണ്ടു തന്നെ ഈ പേര് ഓര്മ്മിച്ചുവെക്കൂ ലൂക്ക റെജിയാര്ഡോ. ഭാവിയില്‍ ലാ ആല്‍ബിസെലെസ്റ്റെയുടെ മിഡ്ഫീല്‍ഡില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുമോ?


ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്ല്യാർക്കെതിരേ പരാതി







