മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32) ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30) അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം.
വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശംഖുവരയൻ പാമ്പിനെ കട്ടിലിൽ കണ്ടെത്തിയതോടെ നാട്ടുകാർ അതിനെ അടിച്ചുകൊല്ലുകയും ചെയ്തു. അതുലിന്റെ വലതുകാലിലാണ് പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേറ്റാണ് അതുൽ മരിച്ചതെന്നാണ് ആദ്യം എല്ലാവരും കരുതിയത്.എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് അതുലിന്റെ കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടാതെ ദാമിനിയുടെ മൊഴി വിശ്വസനീയമല്ലെന്നായിരുന്നു അവർ പൊലീസിനോട് പറഞ്ഞത്. ഇത് കേസിൽ പുതിയ വഴിത്തിരിവായി. ഇതോടെ പൊലീസ് ദാമിനിയെ വിശദമായി ചോദ്യം ചെയ്തു. പിന്നാലെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് കെെക്കലാക്കി കാമുകനായ തുഷാറിനൊപ്പം ജീവിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് യുവതി മൊഴി നൽകി. പിന്നാലെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന് രാത്രി പാലിൽ ഉറക്കഗുളിക കലർത്തി നൽകിയശേഷം പാമ്പിനെ പുതപ്പിനുള്ളിലേക്ക് കടത്തിവിട്ടുകയായിരുന്നു.’ഏഴു വർഷം മുൻപാണ് ദാമിനിയും അതുലും വിവാഹിതരായത്. ഇത് പ്രണയവിവാഹമായിരുന്നു. മൂന്ന് മാസം മുൻപ് അതുൽ ഒരു പ്ലേ സ്കൂൾ ആരംഭിച്ചു. ഇവിടത്തെ വാൻ ഡ്രൈവറായിരുന്നു തുഷാർ. പിന്നാലെയാണ് ദാമിനിയും തുഷാറും അടുക്കുന്നത്. അന്വേഷണത്തിൽ ദാമിനിയുടെ ഫോണിൽ നിന്ന് തുഷാറിന്റെ ഫോണിലേക്ക് ആവർത്ത് കോളുകൾ പോയതായി കണ്ടെത്തി. ഇൻഷുറൻസ് പണം നേടുക എന്നതായിരുന്നു ലക്ഷ്യം. ‘- മീററ്റ് എസ്എസ്പി അവിനാശ് പാണ്ഡെ പറഞ്ഞു. പ്രതികൾക്ക് പാമ്പിനെ നൽകിയ പാമ്പാട്ടികളായ സോനുകുമാർ, ഉദയ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രി രാജിവെച്ചാൽ മകൾ തിരികെ വരുമോ? കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണമെന്ന് നീറ്റ് പരീക്ഷാർഥിയുടെ അമ്മ


തെരഞ്ഞെടുപ്പ് തോൽവി: നാല് മണ്ഡലങ്ങളിലെ റിപ്പോർട്ടിൽ തിരുത്തുമായി സി.പി.ഐ; കേരളത്തിൽ സംഘടനാ ദൗർബല്യം സമ്മതിച്ച് സി.പി.എം







