“അർജന്റീനയ്ക്ക് പ്രത്യേക പരിഗണന!” ഫൈനലിന് മുന്നേ റഫറി വിവാദം ഉയർത്തി സ്‌പെയിൻ താരം ലാപോർട്ട്

ന്യൂയോർക്ക് : ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അർജന്റീനയ്‌ക്കെതിരായ റഫറി തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് സ്‌പെയിൻ പ്രതിരോധ താരം എയ്‌മെറിക് ലാപോർട്ട് രംഗത്ത്. ഫുട്‌ബോളിൽ ആക്രമണോത്സുകമായ കളി ശിക്ഷിക്കപ്പെടാതെ പോകരുതെന്നാണ് തന്റെ നിലപാടെന്നും, സമീപകാല മത്സരങ്ങളിൽ അർജന്റീനയ്ക്ക് അനുകൂലമായ ചില റഫറി തീരുമാനങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ലാപോർട്ട് പറഞ്ഞു.

സ്‌പെയിനിന്റെ എതിരാളികൾക്കെതിരെ അർജന്റീന സ്വീകരിക്കുന്ന ശാരീരിക കളിശൈലിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്‌പാനിഷ് പത്രം മാർകയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാപോർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, റഫറി ശരിയായി തന്റെ ജോലി ചെയ്യുകയാണെങ്കിൽ അത് പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സമീപകാല മത്സരങ്ങളിൽ, പ്രത്യേകിച്ച് അർജന്റീനയ്‌ക്കെതിരെ, ശിക്ഷിക്കപ്പെടാതെ പോയ ചില സംഭവങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം കാര്യങ്ങൾ പ്രധാന ടൂർണമെന്റുകളിൽ അനുവദിക്കരുതെന്നും, ടീമുകളെ അസ്ഥിരപ്പെടുത്താനും നിരാശപ്പെടുത്താനും ഇത് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂർണമെന്റിലുടനീളം സ്‌പെയിൻ പുലർത്തിയ അച്ചടക്കത്തെയും ലാപോർട്ട് പ്രശംസിച്ചു. അപകടകരമായ ടാക്കിളുകൾ ഒഴിവാക്കി ന്യായമായ സമീപനമാണ് തങ്ങൾ പിന്തുടർന്നതെന്നും, ഫൈനലിലും ഇതേ രീതി തുടരാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഫറിയിങ്ങിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ജേതാക്കളായ അർജന്റീനയും യൂറോപ്യൻ ചാംപ്യന്മാരായ സ്‌പെയിനും തമ്മിലുള്ള ഫൈനൽ, മെസിയും യുവതാരം യമാലും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാണ്. ഫ്രാൻസിനെ 2-0ന് തോൽപിച്ചാണ് സ്‌പെയിൻ ഫൈനലിലെത്തിയത്. അർജന്റീനയാകട്ടെ, ഇംഗ്ലണ്ടിനെതിരെ 0-1ന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന് വിജയം നേടിയാണ് ഫൈനലിലെത്തിയത്.

ഗോൾഡൻ ബൂട്ട് പട്ടികയിൽ മുന്നിലുള്ള മെസി, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ രണ്ട് അസിസ്റ്റുകൾ നൽകി ഫ്രാൻസ് ക്യാപ്റ്റൻ എംബാപ്പെയെ മറികടന്നാണ് ഫൈനലിലേക്ക് നീങ്ങുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.