കറുകച്ചാൽ: ഡോ. ജെനു അലക്‌സ് ഒ.പി.യിലുണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ഞായറൊഴികെ എല്ലാ ദിവസവും ഡോക്ടർ ആശുപത്രിയിലുണ്ടെന്ന് എല്ലാവർക്കും അറിയാം. കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിൽ ഇദ്ദേഹം അവധിയില്ലാത്ത ഡോക്ടർ.
ഇത് കഴിഞ്ഞ 14 വർഷമായുള്ള പതിവാണ്. ഇതിന് മാറ്റം വരുത്താൻ ഡോക്ടർക്ക് ഇഷ്ടമല്ല .ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഇ.എൻ.ടി. സർജനുമാണ് വാഴൂർ പുളിക്കൽകവല സ്വദേശിയായ ജെനു അലക്‌സ്. ആശുപത്രിയുമായുള്ള ആത്മബന്ധവും ജോലിയോടുള്ള സ്നേഹവുമാണ് ജെനുവിനെ ഇങ്ങനെയാക്കിയത്.
അടിയന്തര സാഹചര്യമാണെങ്കിലോ ഡോക്ടർമാർ ഇല്ലെങ്കിലോ ഞായറാഴ്ച അവധിയും വേണ്ടെന്ന് വെക്കും. 1994-ൽ മണിപ്പാൽ കെ.എം.സി.യിൽനിന്നു എം.ബി.ബി.എസ്.പൂർത്തിയാക്കിയ ഇദ്ദേഹം 1996 മുതൽ 1999 വരെ കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. തുടർന്ന് ഉപരിപഠനത്തിനായി ബെലഗാവി ജവഹർലാൽ നെഹ്‌റു മെഡിക്കൽകോളേജിൽ ചേർന്നു. പഠനം പൂർത്തിയാക്കിയശേഷം 2002 മുതൽ 2012 വരെ മാലിദ്വീപിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജോലിചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം തന്റെ പഴയജോലി സ്ഥലത്തേക്ക് തിരികെ വന്നു.
സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!
മിക്ക ദിവസങ്ങളിലും ഡോക്ടർ ആശുപത്രിയിൽ തന്നെയാണ് താമസവും. തിങ്കളാഴ്ച രാവിലെ എട്ടിന് ജോലിക്ക് കയറിയാൽ ചൊവ്വാഴ്ച രണ്ടരയ്ക്കാണ് ഡോക്ടർ ഇറങ്ങുന്നത്. ശേഷം ആശുപത്രിയിൽ തന്നെ ഉണ്ടാകും. ചിലപ്പോൾ വീട്ടിലേക്ക് പോകും. പിറ്റേന്ന് രാവിലെ എട്ടരയ്ക്ക് തന്നെ ഒ.പി.യിലെത്തും.
പല ആശുപത്രികളിൽനിന്നും വലിയ ഓഫറുകൾ തേടിയെത്തിയപ്പോഴും വന്നവഴി മറക്കാൻ ജെനു ഡോക്ടർ തയ്യാറായില്ല. ആരോഗ്യമുള്ളത്ര കാലം ജോലിചെയ്യണം. വാച്ചിലെ സമയം നോക്കി ചെയ്യാനുള്ളതല്ല ഡോക്ടറുടെ ജോലിയെന്ന് ഇദ്ദേഹം പറയുന്നു. ഇത്രയും കാലത്തിനിടയിൽ ഒരാളെപോലും വീട്ടിൽ പരിശോധിച്ചിട്ടില്ല. വീടിന്റെ മതിലിൽ ഡോക്ടറുടെ പേരുമില്ല. 14 വർഷത്തിനിടയിൽ ഞായറാഴ്ച ഒഴികെ 30 ദിവസംപോലും ഡോക്ടർ അവധിയെടുത്തിട്ടില്ല എന്നത് മറ്റൊരു കൗതുകം. ചെയ്തു ശീലിച്ച തൊഴിൽ നന്നായി ചെയ്യുന്നു. അതിനപ്പുറം മറ്റ് സന്തോഷമില്ലെന്ന് ഡോക്ടർ പറയുന്നു.


ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ







