പാലക്കാട്: ജില്ലയിൽ രാത്രി സമയങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മരം വീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് നെല്ലിയാമ്പതിയിൽ രാത്രികാല യാത്രകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകളിലെ ചുരം റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരുന്നു. അട്ടപ്പാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് ആംബുലൻസ് കുടുങ്ങുകയും, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ വിനോദസഞ്ചാരികൾക്കുള്ള വിലക്കുകൾ നീക്കിയിട്ടുണ്ടെങ്കിലും, അത്യാവശ്യ കാര്യങ്ങൾക്കൊഴികെ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, മലമ്പുഴ ആദിവാസി ഊരിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ജില്ലയിൽ രാത്രികാലങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും, മുൻവർഷങ്ങളിലെ ജൂലൈ മാസങ്ങളെ അപേക്ഷിച്ച് മലമ്പുഴ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയകളിൽ ഇപ്പോഴും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ഡാമിന്റെ പരിസരങ്ങളിൽ ഇപ്പോഴും പാറക്കെട്ടുകളും പുൽമേടുകളും ദൃശ്യമാണ്.
മന്ത്രി രാജിവെച്ചാൽ മകൾ തിരികെ വരുമോ? കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണമെന്ന് നീറ്റ് പരീക്ഷാർഥിയുടെ അമ്മ
നിലവിൽ പകൽ സമയങ്ങളിൽ മഴ മാറി നിൽക്കുന്ന തെളിഞ്ഞ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. എങ്കിലും വരും ദിവസങ്ങളിലെ മഴയുടെ സാധ്യത മുൻനിർത്തി അതീവ ജാഗ്രത പുലർത്താൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം.


കൊല്ലത്തെ യുവാവിന്റെ മരണം; കസ്റ്റഡി മർദ്ദനത്തിന് തെളിവില്ല, ശരീരത്തിൽ പാടുകളില്ലെന്ന് പൊലീസ് ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, സമഗ്ര അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി







