ആകെ 3,264 കോടി: വിനിയോഗിച്ചത് 2,370 കോടി രൂപ, അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ട്രഷററുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ച 2020 മുതൽ ഇതുവരെ ലഭിച്ചത് 3,264 കോടി രൂപ. ഇതിൽനിന്നും 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചതായി ട്രഷറർ ഗോവിന്ദ് ദേവ് ഗിരി. സംഭാവനയായി ലഭിച്ച, സ്വർണമുൾപ്പെടെയുള്ള 30 കിലോഗ്രാം വസ്തുക്കളും വെള്ളിയിലുൾപ്പെടെയുള്ള 1518 സാധനങ്ങളും വിലപിടിപ്പുള്ള മറ്റു സംഭാവനകളും ട്രസ്റ്റിന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2024 ജനുവരിയിലെ പ്രതിഷ്ഠാചടങ്ങ്, മഹാകുംഭമേളയ്ക്കായുള്ള ഒരുക്കം, 2025-ലെ കൊടിയേറ്റ പരിപാടി എന്നിവയ്ക്കായി ചെലവഴിച്ച 124 കോടി രൂപയുടെ കണക്ക് പരിശോധന പ്രത്യേക അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.

പ്രതിഷ്ഠാചടങ്ങിനു മാത്രം 113 കോടി രൂപയാണ് ചെലവായത്. വഴിപാടെണ്ണുന്ന കേന്ദ്രത്തിൽ 40 ദിവസത്തിനിടെ 70 തവണ മോഷണം നടന്നതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.  ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇവ വ്യക്തമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് എസ്.ഐ.ടി. കൈമാറിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അറസ്റ്റിലായ എട്ടുപേരിൽ ആറു പ്രതികൾ ചേർന്നാണ് ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പ്രതികളായ അനുകൽപ്പ് മിശ്ര, ലവ്കുശ് മിശ്ര, രാം ശങ്കർ യാദവ്, കരുണേഷ് പാണ്ഡെ, മനീഷ് യാദവ് എന്നിവരെ നാർക്കോ അനാലിസിസിനും പോളി ഗ്രാഫ് ടെസ്റ്റിനും വിധേയരാക്കിയേക്കും. പ്രതികളുടെ മൊഴിയിലെ വൈരുധ്യം കണ്ടെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.

2926 അമൂല്യവസ്തുക്കളും അവയുടെ രേഖകളും ട്രസ്റ്റിൽ സുരക്ഷികമാണെന്നും അറിയിച്ചു. 2024 മാർച്ച് 31 വരെ 16.765 കിലോഗ്രാം, 2024-25 കാലത്ത് 10.445 കിലോഗ്രാം, 2025-26 കാലത്ത് 5.050 കിലോഗ്രാം എന്നിങ്ങനെ 2026  മാർച്ച് 31 വരെ 32.259 കിലോഗ്രാം സ്വർണസമാന വസ്തുക്കളും ശുദ്ധീകരിച്ച ശേഷമുള്ള 849.272 കിലോഗ്രാം വെള്ളിയുൾപ്പെടെ 1518.925 കിലോഗ്രാം വെള്ളിസാധനങ്ങളും ക്ഷേത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  സംഭാവനക്കൊള്ളക്കേസ് പ്രതികളായ അനുകൽപ്പ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡേ എന്നിവരെ അയോധ്യയിലെ കോടതി ഒരുദിവസത്തേക്കു റിമാൻഡ് ചെയ്തു. അതേസമയം പ്രത്യേക അന്വേഷണസംഘം പരിശോധന ഊര്ർജിതമാക്കിയിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.