ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാനിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു. ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുൻപ് ശക്തമായ തിരിച്ചുവരവ്.

Sindhu lifts trophy

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിന് മുന്‍പ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം പി വി. സിന്ധു. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ അകാനെ യമഗൂച്ചിയെ തകര്‍ത്താണ് പി.വി. സിന്ധു കിരീടം നേടിയത്. ഇതോടെ ഒരു പ്രധാന കിരീടത്തിനായുള്ള ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധുവിന്റെ ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പും അവസാനിച്ചു.  2019ല്‍ ലോക ചാംപ്യനായതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിലേക്ക് എത്താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലെ രാജ്യത്തിന്റെ അഭിമാന താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ അകാനെ യമഗൂച്ചിയെ വീഴ്ത്തി ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 കിരീടം നേടിയിരിക്കുകയാണ് അഭിമാനം. 21-17, 21-17 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ ജയം.

അകാനെ യമഗൂച്ചിയെ നേരിടുമ്പോഴെല്ലാം പി. വി സിന്ധുവിന്റെ ഉള്ളില്‍ ആവേശം കൂടുതലാണ്. മുന്‍പ് ഒരു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ ജാപ്പനീസ് താരത്തിന് മുന്നില്‍ നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നു സിന്ധുവിന്. എന്നാല്‍ ഇപ്പോഴിതാ 31-ാം വയസ്സില്‍, ജാപ്പനീസ് താരത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടിക്കൊണ്ട് സിന്ധു കരിയറിലെ ശക്തമായ രണ്ടാമത്തെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആക്രമണോത്സുകതയും സര്‍വ്വശക്തിയും പുറത്തെടുത്തു കളിച്ച സിന്ധു ഒടുവില്‍ ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ കിരീടത്തില്‍ കയ്യൊപ്പ് ചാര്‍ത്തി.

ജപ്പാനില്‍ ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു മാറി. 2021ലെ ടോക്കിയോ ഒളിമ്പിക്‌സ് ക്വാര്‍ട്ടറില്‍ യമഗൂച്ചിക്കെതിരെ നേടിയ വിജയത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ മിന്നും പ്രകടനം. ഇത് സിന്ധുവിന്റെ കരിയറിലെ പുതിയ വിജയതുടക്കമായി വിശേഷിപ്പിക്കപ്പെടുന്നു. അഞ്ചടി പതിനൊന്നിഞ്ചുകാരിയായ സിന്ധു അഞ്ചടി ഒന്നിഞ്ചുകാരിക്കെതിരെ കൃത്യമായ തന്ത്രങ്ങളോടെ പ്ലാനോടെ കളിച്ചു. ഉയരക്കൂടുതല്‍ മുതലെടുത്തുള്ള ടോസുകളും വിട്ടുകൊടുക്കാത്ത കളിരീതിയും കൊണ്ട് മുന്‍പ് പലപ്പോഴും യമഗൂച്ചി സിന്ധുവിനെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ തനിക്ക് മുന്നില്‍ പലപ്പോഴും തടസ്സമായി നിന്ന യമഗൂച്ചിയുടെ കടുത്ത പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് നഷ്ടപ്പെട്ടിരുന്ന ആധിപത്യം താരം കൈപിടിയിലൊതുക്കിയത്.

2018ലെ വേള്‍ഡ് ടൂര്‍ ഫൈനല്‍സിനും 2016ലെ ചൈന ഓപ്പണിനും ശേഷം പി.വി നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. 2019ലെ ഇന്തോനേഷ്യ സൂപ്പര്‍ 1000 ഫൈനലിലും അതേ വര്‍ഷത്തെ സൂപ്പര്‍ സീരീസ് ഫൈനലിലും യമഗൂച്ചി സിന്ധുവിന് വലിയ തിരിച്ചടികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ ഈ വിജയം സിന്ധു തന്റെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ആ പഴയ സുവര്‍ണ്ണകാലത്തെ ഓര്‍മ്മിപ്പിച്ചു. നേരത്തെ സെമി ഫൈനലില്‍ റിട്ടയര്‍ ചെയ്തതിന് ശേഷം ചൈനീസ് താരം ചെന്‍ യുഫെയ് സിന്ധുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുക അസാധ്യമാണെന്നും അവരുടെ പവര്‍ വളരെ കൂടുതലാണെന്നും സൂചന നല്‍കിയിരുന്നു, എന്നാല്‍ യമഗൂച്ചിക്ക് അത് അനുഭവിച്ചറിയാനായി.

ക്രോസ് കോര്‍ട്ട് സ്മാഷുകള്‍ കൊണ്ട് മാത്രം ജാപ്പനീസ് താരത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന സിന്ധു മല്‍സരത്തിലൂടനീളം പതറാതെ നില്‍ക്കാനും പ്രധാന ആയുധങ്ങള്‍ പുറത്തെടുക്കാനും ശ്രമിച്ചു. ഉയരം കുറഞ്ഞ ജാപ്പനീസ് താരങ്ങളെ പ്രതിരോധത്തിലാക്കാന്‍ സിന്ധു ഉയര്‍ന്ന ടോസുകളെയാണ് ആശ്രയിക്കാറുള്ളത്. ക്ലിയറുകളിലൂടെയും ലിഫ്റ്റുകളിലൂടെയും ഷട്ടിലിനെ ആകാശത്തേക്ക് ഉയര്‍ത്തിവിട്ട് യമഗൂച്ചിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പി.വിക്ക് സാധിച്ചു. അതിശക്തമായ നെറ്റ് ഗെയിമിലൂടെ മുന്നേറിയ ഇന്ത്യന്‍ താരം കാണികളെ ആവേശത്തിലാക്കി വിജയം കൈപ്പിടിയിലൊതുക്കി. ഇനി ആവേശ കാത്തിരിപ്പ് ലോസ് ആഞ്ചലസ് ഒളിമ്പിക്സിനായി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.