വാഷിങ്ടൺ : അനിൽ മേനോൻ ഐഎസ്എസിൽ സുരക്ഷിതമായി എത്തി. ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയത്. ഭ്രമണപഥത്തിലെ ആദ്യ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയാണ്.
“ഭ്രമണപഥത്തിലെ ആദ്യ ദിനം, നമ്മൾ പങ്കിടുന്ന ഈ ഭൂമിയോടുള്ള നന്ദിയും സ്നേഹവും സൗന്ദര്യവും കൊണ്ട് ഞാൻ അതിരുകടന്ന വികാരത്തിലാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഹലോ!” എന്നായിരുന്നു മേനോൻ എക്സിൽ പങ്കുവെച്ച സന്ദേശം. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽനിന്നുള്ള കാഴ്ചയിലെ വിസ്മയം പ്രകടിപ്പിച്ചുകൊണ്ട് ഒരു വിഡിയോയും അദ്ദേഹം പങ്കുവെച്ചു.
ജൂലൈ 14ന് കസാഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽനിന്ന് റഷ്യൻ ബഹിരാകാശ പേടകമായ സോയൂസ് എംഎസ്-29ലാണ് മേനോൻ യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പിയോട്ർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമായിരുന്നു യാത്ര. മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ പേടകം ഐഎസ്എസിന്റെ പ്രിചാൽ മൊഡ്യൂളുമായി വിജയകരമായി ബന്ധിപ്പിച്ചു.
ലക്ഷ്യം അതിർത്തിയിലെ ഭീകരത, മുഴക്കം ലോകമെങ്ങും; ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മെൽബണിൽ മോദി
ഏകദേശം എട്ടര മാസം നീളുന്ന ദൗത്യത്തിൽ എക്സ്പെഡിഷൻ 74, 75 ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന മേനോൻ, 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങും. ഡുബ്രോവിനും കികിനയ്ക്കും ഇത് രണ്ടാമത്തെ യാത്രയാണ്, മേനോന് ഇത് ആദ്യത്തേതും.
അനിൽ മേനോൻ ഐഎസ്എസ് ദൗത്യം: ആരാണ് ഈ ബഹിരാകാശ സഞ്ചാരി?
ഇന്ത്യൻ, ഉക്രേനിയൻ കുടിയേറ്റ മാതാപിതാക്കൾക്ക് മിനിയാപൊളിസിൽ ജനിച്ച മേനോൻ, അടിയന്തര വൈദ്യശാസ്ത്ര വിദഗ്ധനും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ്. ഹാർവാർഡ് സർവകലാശാലയിൽനിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫഡിൽനിന്ന് മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്‌പേസ്എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചിട്ടുള്ള മേനോൻ, ആദ്യ ക്രൂഡ് ഡ്രാഗൺ പേടക വിക്ഷേപണത്തിനും സ്റ്റാർഷിപ്പ് വികസനത്തിനും സഹായിച്ചിരുന്നു. ഹെയ്തി, നേപ്പാൾ ഭൂകമ്പങ്ങളിൽ വൈദ്യസഹായം നൽകാനും അദ്ദേഹം എത്തിയിരുന്നു. റോട്ടറി അംബാസഡോറിയൽ സ്‌കോളറായി ഇന്ത്യയിൽ ഒരു വർഷം പോളിയോ പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.
2021ൽ നാസ ബഹിരാകാശ സഞ്ചാരി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട മേനോൻ, 2024ൽ 23-മത് ബാച്ചിൽ ബിരുദം നേടി. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് നിർണായകമായ വിവരങ്ങൾ നൽകുന്ന ശാസ്ത്ര പരീക്ഷണങ്ങളാണ് ഐഎസ്എസിൽ മേനോൻ നടത്തുന്നത്.


യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തം; വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്!







