ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്രയും പ്രത്യേക പ്രീമിയം കവറും വരുന്നു. ഓഗസ്റ്റ് 10-ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഈ ബഹുമതി ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമാണിത്.
തിരുവനന്തപുരം: ദ്രാവിഡ വാസ്തുകലയുടെ വിസ്മയവും തലസ്ഥാനത്തിന്റെ മുഖമുദ്രയുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ പ്രത്യേക ആദരം. ക്ഷേത്രത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക തപാൽ കവറും സ്ഥിരം ചിത്രമുദ്രയും പുറത്തിറക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു. തിങ്കളാഴ്ച ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഈ ചിത്രമുദ്ര ഔദ്യോഗികമായി നാടിന് സമർപ്പിക്കും.
ശബരിമല, ഗുരുവായൂർ, കാസർഗോഡുള്ള മധൂർ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്ക് ശേഷം തപാൽ വകുപ്പിന്റെ ഈ ബഹുമതി ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.ക്ഷേത്രത്തിന്റെ പ്രശസ്തമായ കിഴക്കേ ഗോപുരവും ഭഗവാന്റെ അനന്തശയന ഭാവത്തിലുള്ള രൂപവുമാണ് ചിത്രമുദ്രയിൽ അതിമനോഹരമായി ആലേഖനം ചെയ്തിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വർണ്ണ ഫോയിലിൽ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.
സാധാരണ സ്മാരക സ്റ്റാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, സ്ഥിരം ചിത്രമുദ്രകൾക്ക് പ്രത്യേക കാലപരിധിയില്ല. ഓഗസ്റ്റ് 10 മുതൽ തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ പ്രത്യേക ചിത്രമുദ്ര പതിക്കും. ക്ഷേത്ര ഭരണസമിതി നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് തപാൽ വകുപ്പിന്റെ ഈ തീരുമാനം. സംസ്ഥാനത്ത് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.
പ്രീമിയം കവറുകൾ വിൽപനയ്ക്ക്
സ്വർണ്ണ ഫോയിലിൽ തിളങ്ങുന്ന പ്രത്യേക തപാൽ കവറുകൾക്ക് 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരിക്കും വില നിശ്ചയിക്കുക. ആദ്യഘട്ടത്തിൽ 2,000 കവറുകളാണ് വിൽപ്പനയ്ക്കായി എത്തിക്കുക. തപാൽ സ്റ്റാമ്പുകൾ ശേഖരിക്കുന്ന ഫിലാറ്റലി (Philately) പ്രേമികൾക്കും ഭക്തർക്കും ഇതൊരു അമൂല്യ ശേഖരമായി മാറും.
2011-ൽ ചരിത്രപ്രസിദ്ധമായ നിധിശേഖരം പുറത്തുവന്നതോടെ ലോകമെമ്പാടും വീണ്ടും ചർച്ചയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ മഹിമയും സാംസ്കാരിക പാരമ്പര്യവും ഇത്തരം തപാൽ മുദ്രകളിലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.


അർജുൻ ആയങ്കിക്ക് 14 ദിവസത്തെ റിമാൻഡ്; ചോദ്യം ചെയ്യലിന് പിന്നാലെ കസ്റ്റഡി നീക്കം; പൂട്ട് അഴിക്കാൻ കഴിയാതെ അർജുൻ ആയങ്കി!
പപ്പയ്ക്ക് വയ്യെന്ന് സാറിനോട് പറഞ്ഞതല്ലേ…സാർ നട്ടെല്ലിന് ഇടിച്ചെന്ന് പപ്പ പറഞ്ഞതാണ്, എൻ്റെ പപ്പ പോയി…; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ മകളും പൊലീസുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്







