തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് കമ്മിഷൻ ഇന്ന് അനുമതി നൽകിയത്.
ഇതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്. നാളെ മുതൽ ഒരു വർഷത്തേക്കാണ് കരാർ. വർഷം ഏകദേശം 140 കോടി യൂണിറ്റ് വാങ്ങാൻ 840 കോടിയോളം രൂപ ചെലവാകും. എൻടിപിസി, വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്ന് അടുത്ത വർഷം ജൂലൈ 14 വരെയാണ് വൈദ്യുതി വാങ്ങുന്നത്.
നിലവിൽ പീക്ക് സമയങ്ങളിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് സംസ്ഥാനം നേരിടുന്നത്. പകൽ രണ്ട് രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിൽ ഈ വൈദ്യുതി വാങ്ങുന്നത് നഷ്ടമാണെങ്കിലും, 200 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് കെഎസ്ഇബി കരാറുമായി മുന്നോട്ടുപോകുന്നത്.
കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം; നാഗമ്പടത്ത് സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചുകീറി; വന്ധ്യംകരണ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കണമെന്ന് ആവശ്യം
ലോഡ് ഷെഡിങ്ങിൽ കർശന നിർദേശം
വൈദ്യുതി അനുമതി നൽകുന്നതിനൊപ്പം, സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന ലോഡ് ഷെഡിങ് സംബന്ധിച്ച് കെഎസ്ഇബിക്ക് പ്രധാന നിർദേശങ്ങളും റഗുലേറ്ററി കമ്മിഷൻ നൽകി. ലോഡ് ഷെഡിങ് ഉണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതോടൊപ്പം, അത് എത്ര സമയത്തേക്കാണെന്നും വ്യക്തമായി അറിയിക്കണമെന്നാണ് നിർദേശം. 15 മിനിറ്റ് എന്ന് പ്രഖ്യാപിച്ചിട്ട് അരമണിക്കൂർ നേരത്തേക്ക് ലോഡ് ഷെഡിങ് നീട്ടരുതെന്നും കമ്മിഷൻ വ്യക്തമാക്കി.
ദീർഘകാല പരിഹാരത്തിനും നീക്കം
ഈ മാസത്തെ പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ ഈ വൈദ്യുതി മതിയാകില്ലെങ്കിലും, നിയന്ത്രണത്തിന്റെ ഇടവേള നീട്ടാൻ ഇത് സഹായകമാകും. ഓഗസ്റ്റ് മുതൽ 2027 മേയ് വരെ കൂടുതൽ വൈദ്യുതി ലഭിക്കാനുള്ള ടെൻഡറും കെഎസ്ഇബി ഹ്രസ്വകാല വൈദ്യുതി കരാറുകൾക്കുള്ള ഡീപ് പോർട്ടലിൽ നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കുന്നതുപോലെ വൈദ്യുതി ലഭിച്ചാൽ പ്രതിസന്ധി താൽക്കാലികമായി മറികടക്കാനാകുമെന്നാണ് കരുതുന്നത്.


ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!







